[സകലതിനേയും സൃഷ്ടിച്ചു പാലിക്കും ലോകമാതാവിനു പ്രണാമം]

Saturday, 30 January 2010

പ്രഭാതചിന്തകൾ

ഇരുൽമൂടിയ വാനത്തിൽ നേരീയചുവന്ന പ്രകാശം പടരുകയാണ്.
പ്രകാശത്തെ വരവേൽക്കാനായി പൂവങ്കോഴി മുഴക്കിയ രണ്ടാമത്തെ ശംഖനാദം മുഴങ്ങിയിട്ട് ഏറെനേരമായില്ല.
പക്ഷികളുടെ കളകൂജനങ്ങൾ പുലരിയുടെ വരവിനെ വായ്ക്കുരവയിട്ട് വരവേൽക്കുന്നു.
അമ്പിളിയുടെ പാൽപ്പുഞ്ചിരിയിൽ ചാഞ്ചാടിക്കുഴഞ്ഞ ആമ്പലുകൾ അർക്കന് സ്വാഗതമരുളാനായി അഞ്ജലീബദ്ധരാവാൻ ഒരുങ്ങിക്കഴിഞ്ഞു.
താമരമുകുളങ്ങൾ കാന്തന്റെ വരവിനായുള്ള, രാത്രിമുഴുവൻ നീണ്ട തപസ്സിന്റെ സാഫല്യത്തിൽ പ്രേമപുളകിതരായി, കാന്തനെ വരവേൽക്കാൻ ദളപുടങ്ങൾ വിടർത്തുകയായി.
പ്രകൃതീദേവിയാകട്ടെ തെളിഞ്ഞുവരുന്ന പ്രകാശക്കടലിൽ മുങ്ങിക്കുളിച്ചു തെളിയാനായി ഒരുങ്ങി നിൽക്കുന്നു.
“കൌസല്യാസുപ്രദാരാമപൂർവ്വാസന്ധ്യാപ്രവർധതേ, ഉത്തിഷ്ഠകമലാകാന്താത്രൈലോക്യം മംഗളം ഗുരു.“
വെങ്കിടേശ്വ സുപ്രഭാതം പാടി അലാറം പ്രഭാതകാഴ്ചകളിലേക്കായി ഉണർത്തുന്നു. കുഞ്ഞുമോളതാ തന്റെ പുതപ്പ് തപ്പിയെടുത്ത് തലവഴിമൂടുന്നു. ഏതു ഒരുക്കത്തിലും അവൾക്ക് അറിയാം, ഇപ്പോ അമ്മ ഏണീറ്റു പോകും, അധികം വൈകാതെ അച്ഛനും എണീറ്റു പോകും, പിന്നെ തണുക്കാതിരിക്കാൻ ഇതല്ലെ മാർഗ്ഗമുള്ളൂ.
‘’ഇന്ന് ഏതാ ദിവസം? മുടക്കുദിവസാണല്ലോ, ഭാഗ്യം നേർത്ത എണീക്കണ്ട.”
പുതപ്പുകൊണ്ട് മൂടി ഒന്നുകൂടെ അവിടെത്തന്നെ ചുരുണ്ട്കൂടി.
ഇനി ഒന്നുകിൽ ചായയുടെ മണം മൂക്കിലടിക്കണം, അല്ലെങ്കിൽ മുഖത്ത് വെയിലടക്കണം എന്നാലേ എണീക്കൂ
പക്ഷേ, പുള്ളിക്കാരന് ഒന്നുണർന്നാൽ പിന്നെ ഒരക്കം വരില്ല. രാവിലെ മൂടിപ്പുതച്ചു കിടക്കണേന്റെ സുഖം എത്രയായാലും അങ്ങട് മനസ്സിലാവില്ല. നേർത്തെ എണീക്കാന്നുള്ളതു ഒരുനല്ലശീലാത്രെ !
പണ്ടെക്കെ പിടിച്ചുകിടത്താൻ പറ്റുമായിരുന്നു.ഇപ്പോ പിള്ളേരെക്കെ വലുതായില്ലേ??
മനുഷ്യന്റെ ഓരോ അവസ്ഥകള്. ഓരോസമയത്ത് ഓരോന്നിനാ പ്രധാനം! സ്ഥായിയായൊരു ഭാവവുമില്ല.
പ്രണയകാലത്തെ മറികടന്ന് മമതക്കാണ് ഇപ്പോ സ്ഥാനം, കുട്ടികൾ ഒരിക്കലും അതു സമ്മതിച്ചുതരാറില്ലങ്കിലും.
ജീവിതം തുടങ്ങിയപ്പോൾ എല്ലാം അവരവർക്ക് വേണ്ടിയായിരുന്നു.,ഇപ്പോ കുട്ട്യോൾടെ ആവശ്യം കഴിഞ്ഞട്ടു മതി ബാക്കി എന്നതാണ് അവസ്ഥ.
ഒരു കണക്കിനു അതും തങ്ങൾക്കുവേണ്ടിത്തന്നെ, ചെയ്തുകൊടുക്കാതിരുന്നാൽ കുറ്റബോധം ഇരുത്തിപൊറുപ്പിക്കുമോ?
എല്ലാം “അവനവനാത്മസുഖത്തിനായ്വരേണം“ എന്നാണല്ലോ.
പക്ഷേ ഈ രാവിലെ എണീക്കുന്നതിനോട് മാത്രം … ശരിയാവുന്നില്ല.
“വെളുക്കുമ്പോൾ ഉണർണം, വെളുത്തുള്ളതുടുക്കണം
വെളുപ്പിൽ ക്ഷേത്രദൈവത്തെ എളുപ്പം തൊഴുതീടണം“
ഇതൊക്കെ കേട്ടും ചൊല്ലിയും തന്നെയാണ് വളർന്നത്, പറഞ്ഞീട്ടെന്താ കാര്യം ഇപ്പഴും അതിരാവിലെ എണീക്കാന്നു പറഞ്ഞാൽ ചതുർത്ഥിയാ.
കുഞ്ഞായിരിക്കുമ്പോൾ രാവിലെ വിളിച്ചാലുടൻ എണീക്കും, എന്നട്ടോ! കൊറച്ചുകഴിയുമ്പോൾ കാണാം കിടക്കേല് നമസ്ക്കരിച്ച് കെടക്കണത്. ശരിക്ക്യന്നെ ഒറക്കാവും, തട്ടിവിളിച്ച് ചോദിച്ചാൽ തൊഴുതു നമസ്കരിക്കാണെന്നു തെളിഞ്ഞു നിൽക്കും.
എവിടെങ്കിലും പോവാനാണെങ്കിൽ ചാടിഎണീക്കേം ചെയ്യും. പക്ഷേ എന്നും എണീക്കണങ്കിൽ കഷ്ടം തന്ന്യാ.
വലുതായി പഠിക്കാൻ കുറേയേറെ ഉണ്ടായപ്പോൾ നേരത്തെ എണീക്കാൻ ഒരു ശ്രമം നടത്തിയതാണ് ,‘പട്ടീടെ വാലുണ്ടോ പന്തീരാണ്ടുകാലം കുഴലിട്ടാലും നിവരുന്നു‘!!!. ഉറക്കവുമില്ല, പഠിപ്പുമില്ല.
ഹോസ്റ്റലിൽ വെച്ച് മറ്റുകുട്ടികൾ ചെയ്യുന്നതു കണ്ട് ഒരു ശ്രമം കൂടെ നടത്തിനോക്കിയപ്പോൾ ഒരു വാച്ച് മേന്റെ ജോലി പോയതു മാത്രം മിച്ചം.
എന്നും അലാറം വെച്ച് പഠിക്കാനായി എണീക്കും, കുറച്ചു പഠിച്ച് മേശമേൽ തലവെച്ചുറങ്ങും ലൈറ്റും ഇട്ടീട്ടുണ്ടാവും
അന്നൊരുദിവസം റൂമേറ്റ് അവിചാരിതമായി എണീറ്റു, അപ്പോ കണ്ട കാഴ്ച കേമമായിരുന്നു. ഉറങ്ങുന്ന കുട്ടികളെയും നോക്കി ഉറങ്ങാതൊരാൾ ജനാലക്കരികിൽ നിൽക്കുന്നു
നാട്ടുമ്പുറത്തുനിന്നു വന്നവരല്ലെ, ജനാല അടച്ചു കിടക്കണ ശീലമുണ്ടായിരുന്നില്ല.
അങ്ങനെ താഴത്തെ നിലയിലുള്ളവർ നിർബന്ധമായും ജനാല അടച്ചുകിടക്കലും, പഴനിയുടെ പണിയും, നേരത്തെ എണീറ്റു പഠിക്ക്യാന്നുള്ള അതിമോഹവും ഇല്ലാതായി.
അതിനുശേഷം ഇപ്പോഴാണ് നേരത്തെ എണീക്കേണ്ടി വന്നത്, മോളേ നേരത്തെ ട്യൂഷന് പറഞ്ഞു വിടണ്ടെ!!
ഇടക്കിടക്ക് മോളെ ബ്ലാക് മെയിൽ ചെയ്യാറുണ്ട്, അമ്മയുടെ ഈ ത്യാഗത്തിന്റെ കണക്കും പറഞ്ഞ്. ഇതിനും ചേർത്ത് മാർക്കു വാങ്ങണം എന്നാണു ഡിമാന്റ്. പറയല്ലാണ്ട് എന്താ അവരവർക്ക് പറ്റണപോലെ ചെയ്യട്ടെ, മടികാണിക്കാൻ തോന്നല്ലേ എന്നു വിചാരംണ്ട്
ഒരു ചായേടെ മണം മൂക്കിലടിക്കുന്നുണ്ട്! എണീറ്റേക്കാം, കെടന്നാലേ കാര്യങ്ങളൊന്നും നേരനടക്കില്ല. പിന്നെ അതിന്റെ പൊല്ലാപ്പ്.
പഴനി ഇപ്പോ എവിടെയാവും, വയസ്സനായിക്കാണും എന്നാലും കൈയ്യിലിരിപ്പു മാറാൻ വഴിയില്ല.

Friday, 29 January 2010

കൂട്ടായ്മ

കാടിനടുത്തുള്ള ഒരു വള്ളിപ്പടർപ്പിലാണ് കോഴിക്കുടുംബം താമസിച്ചിരുന്നത്.
കോഴിക്കുടുംബം എന്നു പറഞ്ഞാൽ അച്ഛൻ കോഴിയും, അമ്മക്കോഴിയും കൂടെ പത്തുപതിനഞ്ച് കോഴിക്കുഞ്ഞുങ്ങളും.
ആ വള്ളിപ്പടർപ്പിനു വളരെയധികം പ്രത്യേകതകളുയുണ്ട്, കാക്കകളും, മൂങ്ങകളും, കുയിലുകളും, മൈനകളും പലതരം തത്തകളും, എന്നു വേണ്ട നിരുപദ്രവികളായ ഒട്ടുമിക്ക പക്ഷികളും അവിടെ ഒരുമയോടെ പാർത്തിരുന്നു.
വന്മർങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് പരുന്തുപോലുള്ള ഉപദ്രവകാരികളായ പക്ഷികൾ ശല്യപ്പെടുത്താറില്ല.
വള്ളിപ്പടർപ്പിനടുത്ത കൊച്ചുമൈതാനത്തിനപ്പുറം കൊടുംകാടാണ്.
നമ്മുടെ കോഴിക്കുങ്ങുങ്ങൾ പുറത്തുവന്നീട്ട് രണ്ടുമൂന്നുദിവസമേ ആയുള്ളൂ.
സദാസമയവും ഇവർ അച്ഛനമ്മമാരുടെ പുറകെത്തന്നെയാണ്. ഇത്ര എണ്ണത്തെ മേക്കാൻ എന്തുപാടാണെന്നോ?
ഫലമോ നാലാം ദിവസം കൊത്തിപ്പറക്കി നടന്ന കോഴിക്കുഞ്ഞുങ്ങൾ മൈതാനത്തിൽ ചെന്നുപെട്ടു.
അവിടെ എത്തണ്ടതാമസം അതുങ്ങളെ ഒരു പരുന്തച്ഛന്റെ കണ്ടു. പോരേ പൂരം!!
പരുന്തച്ഛൻ പാഞ്ഞ് പറന്നിറങ്ങാൻ തുടങ്ങി. ഭാഗ്യത്തിന് അമ്മകോഴി അതു കണ്ടു.”ഓടിയ്ക്കൊ മക്കളെ” എന്നു കേട്ടതും കോഴികുഞ്ഞുങ്ങള് ഓടലാഓട്ടം.
പക്ഷേ ഒരു പാവം കോഴിക്കുഞ്ഞുമാത്രം പരിഭ്രമത്തിനിടെ എതിർവശത്തേക്കാണ് ഓടിയത്.
ചെന്നുപെട്ടതൊ കൊടും കാടിന്റെ തുടക്കത്തില്!!! ചുറ്റും നോക്കിയപ്പോൾ ആരുമല്ല കൂടെ.
എവിടെയാണ് എത്തിപ്പെട്ടതെന്ന് അതിനുണ്ടൊ അറിയുന്നു?
അമ്മയെ വിളിച്ച് കരയുകയല്ലാതെ എന്തുചൊയ്യാൻ?
അങ്ങനെ കരഞ്ഞുകരഞ്ഞു തിരഞ്ഞുനടക്കുമ്പോൾ, ഒരു കുറുക്കച്ചാരുടെ മുന്നിൽ പെട്ടു
കുറുക്കൻ കോഴികളെ തിന്നുന്ന ജീവിയാണെന്നോ, തന്നെ കണ്ടാൽ ബാക്കിവെച്ചേക്കില്ല എന്നൊക്കെ അതിനുണ്ടോ അറിയുന്നു പാവം അവിടെ ആകെ കണ്ട ഒരു ജീവിയാണേ!!
കോഴിക്കുഞ്ഞ് വേഗം കുറുക്കന്റെ അടുത്തേക്ക് ഓടി ചെന്നു, എന്നീട്ടു ചോദിച്ചു,“എന്റെ അച്ഛനേം അമ്മനേം കണ്ടോ? അവരുടെ അടുത്ത് എന്നെ എത്തിക്കാമൊ?”
ഈ പൊടിക്കോഴിക്കുഞ്ഞിനെ കണ്ടുതന്നെ കുറുക്കച്ചാരുടെ വായിൽ വെള്ളമൂറി, പിന്നെയാണോ രണ്ടു മുഴുത്ത കോഴികളുടെ കാര്യം കേട്ടാൽ!!
അവൻ വളരെ സ്നേഹത്തോടെ ചോദിച്ചു, “എന്താ കുഞ്ഞേ കാര്യം?”
പാവം കോഴിക്കുഞ്ഞ് ഉണ്ടായതെല്ലാം വള്ളിപുള്ളിവിടാതെ പറഞ്ഞു കൊടുത്തു.
രണ്ട് മുഴുത്ത കോഴികളും പത്തുപതിനഞ്ച് കോഴിക്കുഞ്ഞുങ്ങളും, അതും ഈ കൊച്ചുമൈതാനത്തിനപ്പുറത്ത്, കുറുക്കച്ചാർക്ക് കൊതി അടക്കാനായില്ല. ഇതിനെ പാട്ടിലാക്കി കൊണ്ടാക്കാൻ ചെന്നാൽ ബാക്കി ഉള്ളതിനെ കൂടെ അകത്താക്കാലൊ!!
“പേടിക്കണ്ടാട്ടോ, പരുന്തമ്മ റാഞ്ചാതെ നിന്റെ അമ്മേടെ അടുത്ത് എത്തിക്കാട്ടോ“ കുറുക്കച്ചാർ അതിനെ സമാധാനിപ്പിച്ചു.
കോഴിക്കുഞ്ഞിനേയും കൊണ്ട് കുറുക്കച്ചാർ വള്ളിപ്പടർപ്പു ലക്ഷ്യമാക്കി നടന്നു.പരുന്തമ്മയെപ്പേടിച്ച് കോഴിക്കുഞ്ഞ് കുറുക്കച്ചാരുടെ കാലിന്റെ അടീന്നു മാറാതെ നടക്കയാണ്.
ഈസമയം ഇതിനെ കാണാതെ എല്ലാപക്ഷികളുംകൂടെ വള്ളിപ്പടർപ്പിൽ തപ്പലൊടുതപ്പൽ.
പെട്ടന്നല്ലേ കാക്കമ്മ അതു കണ്ടത് ,കുറുക്കച്ചാരുടെ കാലിന്നടിയിൽ നടന്നു വരുന്നു കക്ഷി.
ഇനിയെന്തുചെയ്യേണ്ടു എന്നറിയാതെ ആ പക്ഷിക്കൂട്ടം ഒന്നു പകച്ചുപോയി. പകച്ചു നിന്നീട്ടു കാര്യമില്ലന്നവർക്കറിയാം
കുറുക്കന് വള്ളിപ്പടർപ്പിൽ കടന്ന് ആരേയും ഉപദ്രവിക്കാൻ പറ്റില്ല, പക്ഷേ എങ്ങനെയെങ്കിലും കാലിന്നടിയിലുള്ളതിനെ രക്ഷിക്കേണ്ടേ!1
അവർ കുറേതലപുകച്ചു. അവസാനം കുയിലമ്മ ഒരു മാർഗം നിർദേശിച്ചു.: വേട്ടപ്പട്ടികളുടെ ശബ്ദം ഉണ്ടാക്കാൻ പറ്റുന്നവർ ധാരാളമുണ്ടല്ലോ നമ്മുടെ കൂട്ടത്തിൽ. കുറുക്കൻ ഇവിടെ എത്തിയാലുടനെ വേട്ടപ്പട്ടികൾ കുരച്ചുതുടങ്ങണം. അതുകേട്ട് കുറുക്കൻ ഓടിപൊക്കോളും.അപ്പേൾ ആരെങ്കിലും കോഴിക്കുഞ്ഞിനെ തൂക്കിയെടുത്ത് ഇങ്ങോട്ടിടണം.അങ്ങനെ പരുന്തിൽ നിന്നും രക്ഷിക്കം
കുറുക്കച്ചാർ കൊതീം കൊണ്ട് വരുമ്പോഴുണ്ട് വേട്ടപ്പട്ടികൾ കുരക്കുന്ന ശബ്ദം ജീവനേക്കാൾ വലുതല്ലല്ലോ കോഴി, ഈ കോഴിപോയാൽ മറ്റെന്ന്.അവൻ ജീവനും കൊണ്ട് തിരിച്ചോടി. പാവം നമ്മുടെ കോഴിക്കുഞ്ഞും കൂടെത്തിരിച്ചോടാൻ തുടങ്ങിയതാണ് .പക്ഷേ കാക്കമ്മ ഉടനെ അതിനെത്തൂക്കിയെടുത്ത് വള്ളിപ്പടർപ്പിലേക്കിട്ടു.
കോഴിക്കുഞ്ഞിനു ലേശം വേദനിച്ചെങ്കിലും എല്ലാം ശുഭപര്യവസാനിച്ചു.

Thursday, 28 January 2010

അമ്മക്കുരങ്ങന്റെ ബുദ്ധി

കാട്ടിൽ, ഒരു അമ്മക്കുരങ്ങനും, കുട്ടിക്കുരങ്ങനും താമസിച്ചിരുന്നു. ഒരു ദിവസം അവർ കാട്ടിലൂടെ ചാടിച്ചാടി പോവുകയായിരുന്നു. അതാ ദൂരെ പഴുത്ത വാഴക്കുല നിൽക്കുന്നു. കുട്ടിക്കുരങ്ങന്റെ വായിൽ കപ്പലോടിക്കാം, അവൻ അമ്മയെ തോണ്ടി വിളിച്ചു കാട്ടി. എന്നീട്ടു പറഞ്ഞു “ എനിച്ച് പഴം വേണമ്മേ”
“വാ നോക്കാം” രണ്ടുപേരും അവിടേക്കു നീങ്ങി.
അപ്പോഴല്ലേ കണ്ടത് പഴക്കുലനിറയെ കടിച്ചാകടയണ ഉറുമ്പുകൾ.
എന്തുചെയ്യണമെന്നറിയാതെ അമ്മക്കുരങ്ങൻ ഞൊടിയിട നിന്നുപോയി.
അമ്മക്കുരങ്ങൻ ഉറുമ്പുകളോടു ചോദിച്ചു, “ഉറുമ്പുകളെ, ഉറുമ്പുകളെ എന്റെ കുഞ്ഞിനു തിന്നാൻ വേണ്ടി ഞാൻ ഒരു പഴം അരിഞ്ഞെടുത്തോട്ടെ?”
“അയ്യടാ, ഒരു പഴം പോലും തൊട്ടുപോകരുത്. ഒക്കെ ഞങ്ങക്കുള്ളതാ. തൊട്ടാ ഞങ്ങൾ കടിച്ചു പൊളിക്കും”
കുട്ടിക്കുരങ്ങന് വലിയ സങ്കടമായി അവൻ കിണുങ്ങാൻ തുടങ്ങി,“ ഉം…….. ഇനി എന്താ ചെയ്യാ ?എനിച്ച് പഴം തിന്നാൻ കൊതിയായിട്ടു വയ്യാ. എനിച്ച് പഴം വേണമ്മേ“
“കരയണ്ട മോനേ നമുക്കു വഴിയുണ്ടാക്കാം” അമ്മക്കുരങ്ങൻ ആലോചിക്കാൻ തുടങ്ങി.
എന്നീട്ട് എന്താ ചെയ്തത് എന്നോ അത് ഒരു വലിയ കമ്പ് എടുത്ത് കൊണ്ട് വന്ന് ആ കുലയുടെ തണ്ടിൽ തട്ടാൻ തുടങ്ങി. കുല ഇളകാൻ തുടങ്ങിയതൊടെ ഉറുമ്പുകൾക്ക് കുലയിൽ നിൽക്കാൻ പറ്റാതായി. അവ ഒന്നൊന്നായി കുലയിൽ നിന്ന് ഇറങ്ങിപ്പൊയി.
അങ്ങനെ ഉറുമ്പുകളെല്ലാം ഇറങ്ങിപ്പോയപ്പോൾ അമ്മക്കുരങ്ങൻ കുട്ടിക്കുരങ്ങന് പഴം പറിച്ചു കൊടുത്തു. പിന്നീട് അടുത്ത മരക്കൊമ്പിലിരുന്ന് വേണ്ടുവോളം പഴം തിന്നു വയറു നിറച്ചു
ബുദ്ധിയും ക്ഷമയും ഉണ്ടങ്കിൽ ഏതു വിഷമം പിടിച്ച് കാര്യവും സാധിച്ചെടുക്കാം.

Monday, 25 January 2010

നമ്മൾ നേടീടും

ജനുവരി 26, റിപ്പബ്ളിക്ക് ദിനം . ഇന്ത്യ പൂർണ്ണ സ്വരാജ് നേടിയിട്ടു60 വർഷം തികയുന്നു സ്വാതന്ത്രസമരപ്രസ്ഥാനം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഇന്നും പ്രസക്തമാണ്.

നമ്മൾ നേടീടും
നമ്മൾ നേടീടും നമ്മൾ നേടീടും നമ്മൾ നേടീടും ഒരുനാൾ
ഓഹോ മനസ്സിൽ വിശ്വാസം ഉണ്ട് പൂർണ്ണ വിശ്വാസം, നമ്മൾ നേടീടും ഒരുനാൾ
പുലരും ശാന്തി എങ്ങെങ്ങും പുലരും ശാന്തി എന്നെന്നും പുലരും ശാന്തി എങ്ങെങ്ങും ഒരുനാൾ
ഓഹോ മനസ്സിൽ വിശ്വാസം ഉണ്ട് പൂർണ്ണ വിശ്വാസം, പുലരും ശാന്തി എങ്ങെങ്ങും ഒരുനാൾ
നമ്മൾ ഒത്തുനീങ്ങീടും കൈകൾ കോർത്തു നീങ്ങീടും നമ്മൾ ഒത്തുനീങ്ങീടും ഒരുനാൾ
ഓഹോ മനസ്സിൽ വിശ്വാസം ഉണ്ട് പൂർണ്ണ വിശ്വാസം , നമ്മൾ ഒത്തുനീങ്ങീടും ഒരുനാൾ
ഇല്ലാഭയമിന്നാരെയും ഇല്ലാഭയമിന്നാരെയും ഇല്ലാഭയമിന്നാരെയും തെല്ലും
ഓഹോ മനസ്സിൽ വിശ്വാസം ഉണ്ട് പൂർണ്ണ വിശ്വാസം , ഇല്ലാഭയമിന്നാരെയും തെല്ലും
നമ്മൾ നേടീടും നമ്മൾ നേടീടും നമ്മൾ നേടീടും ഒരുനാൾ
ഓഹോ മനസ്സിൽ വിശ്വാസം ഉണ്ട് പൂർണ്ണ വിശ്വാസം, നമ്മൾ നേടീടും ഒരുനാൾ

Saturday, 23 January 2010

കേശാദിപാദം

കേശാദിപാദം
അഞ്ജനകൃഷ്ണാ ഞാൻ കേശാദിപാദം നിൻ
മഞ്ജുളഗാത്രത്തെ കൈ തൊഴുന്നേൻ
ആർത്തീഹരാ നിന്റെ പീലിത്തിരുമുടി
ഓർത്തുഞാനെപ്പോഴും കൈത്തൊഴുന്നേൻ
ഇന്ദു എട്ടാം നാളുദിച്ചപോൽ നെറ്റിയും
സുന്ദർചില്ലികളും തൊഴുന്നേൻ
ഈരേഴുലകിലും കാരുണ്യം വർഷിക്കും
നീർജനേത്രങ്ങൾ കൈ തൊഴുന്നേൻ
ഉള്ളത്തിലേറുന്ന ഭക്തിയോടെനെന്നും
എള്ളിൻ പൂ നാസിക കൈ തൊഴുന്നേൻ
ഈരിന്റെ പ്രാർഥന എല്ലാം ശ്രവിക്കുന്ന
ചാരുറ്റ കർണ്ണങ്ങൾ കൈ തൊഴുന്നേൻ
ഋഷികേശാ നിൻ അരുണ കപോലയുഗം
ഉഷനിശ ഭേദമന്യേ തിഴുന്നേൻ
എന്നെന്നും നിന്നുടെ മുല്ലപ്പുപ്പല്ലുകൾ
ഒന്നൊടെ ചിന്തിച്ചു കൈ തൊഴുന്നേൻ
ഏണാങ്കശോഭയെ വെല്ലും സ്മിതമോലും
ശോണാദരം നിത്യം കൈ തൊഴുന്നേൻ
ഐശ്വര്യം നേടുവാൻ നിന്റെ പത്മാനനം
ഈശ്വരാ നിത്യവും കൈ തൊഴുന്നേൻ
ഒളിചിന്നും കൌസ്തുഭ ശ്രീവത്സമോലുന്ന
കളകണ്ഠവും മാറും കൈ തൊഴുന്നേൻ
ഔടക്കുഴലു പിടിച്ച നിൻ കൈയ്യുകൾ
പാടിപ്പുകഴ്ത്തി ഞാൻ കൈ തൊഴുന്നേൻ
ഔപമ്യഹീനാ നിൻ ആലിലോദരത്തെ
ദ്രൌപതീരക്ഷകാ കൈ തൊഴുന്നേൻ
അംബുജപാദത്തിൽ മുട്ടും പീദംബരം
തമ്പൌരാനെ നിത്യം കൈ തൊഴുന്നേൻ
അത്തലൊഴിഞ്ഞുടൻ നിൻ പാദപത്മങ്ങൾ
ഉത്തമപൂരുഷാ കൈ തൊഴുന്നേൻ

Bud

When first I saw a cute little bud
I asked “WHAT IS A BUD “no one answered me

Bud! It is the starting of a generation.
Bud, it is like our little little sweet
Wishes which will bloom later


Bud, it comes passing different
Stages of fever, happiness, and horror
It comes passing several stages.
If it loses a single stage, it loses its life.

Don’t pluck it, please
Allow it to bloom
Let it sing and dance
In the garden of beauty for ever

Don’t be afraid of god

Don’t be afraid of god instead love him
Make him your soul believe as your truth
Say your feeling s and solution
Consider him as a good friend

മേഘത്തിന്റെ വിലാപം

കാറ്റിന്റെ കയ്യിലെ കളിപ്പാവയാണു ഞാൻ,
എന്റെ ഈ നിലയ്ക്കാത്ത യാത്രയിൽ,
ഭൂമിതൻ മാറിൽ നിന്ന് ആവിയായുർന്ന നീർത്തുള്ളികളെ
ഘനീഭവിക്കാൻ ഞാൻ ഇടം തന്നീലയോ
വെളുത്ത ഞാൻ നിങ്ങളാൽ കറുത്തു പോയീലയോ
നിങ്ങളേകിയ ഭാർത്താൽ ഞാൻ ഉന്നതങ്ങളിൽ
നിന്നു താഴ്ന്നു പറന്നീലയോ
മാമലകളെന്നെ തടഞ്ഞു നിർത്തുന്നുവല്ലോ
കാറ്റിന്റെ തള്ളലാൽ ഞാൻ ഞരിഞ്ഞമരുന്നുവല്ലോ
സമ്മർദ്ദമാണെന്റെപ്രശ്നം, നീർത്തുള്ളികളെ
നിലനിൽപ്പിനായി എനിക്കു നിങ്ങളെ കൈവിടാതെ വയ്യാ
നിങ്ങൾ നാടിന്റെ നന്മക്കുതകുമാറാകട്ടെ എന്നാശംസിക്കാം
പക്ഷേ, നിസ്സഹായത തന്നെ എന്റെ പക്ഷം

മഴ

നനുനനെ, നനുനനെ തണുപ്പായി
തെരുതെരെ, തെരുതെരെ തുള്ളിയായ
ചറുപറെ,ചറുപറെ മണ്ണിൻ മാറിൽ,
പറപറ പറപറ വീഴുന്നു.
കണ്ടാലും കണ്ടാലും മതിവരില്ല
കൊണ്ടാലീ ദീനം മാറുകില്ല
ഇല്ലെങ്കിൽദാഹം തീരുകില്ല
ഉണ്ടാക്കാനൊട്ടു പറ്റുകില്ല
ചതിക്കാത്ത മഴക്കായി
ചതിക്കാതിരിക്കൂ
കാലം കൊണ്ടു പടുതുയർ ത്തിയ
കാടാം പച്ചപ്പടർപ്പിനെ

Friday, 22 January 2010

രചനകളുടെ ഉത്ഭവം

ആഗോളവ്യാപകമായ ഒരു സംശയത്തിന് എനിക്കു തോന്നിയ മറുപടി


പഞ്ചേന്ദ്രിയങ്ങളും തള്ളിത്തുറന്ന്
പലവധഭാവങ്ങൾ അകമേ അണയും
അലിയുന്ന ഭാവങ്ങൾ കുറുകി മനസ്സിൻ
അടിയിലെ പശിമയായ് മാറിടുന്നു

അലിയാത്ത ഭാവങ്ങൾ ഖരകണങ്ങൾ
അടിയിലങ്ങാണ്ടു കിടന്നിടുന്നു
നീരാർന്ന മണ്ണിൽ മുളയ്ക്കുന്ന വിത്തുപോൽ
നിനവാർന്ന ഭാവം മനസ്സിൽ മുളപ്പൂ

മുളപൊന്തി പുഷ്പലതാദികളാവും
മനതാരിൽ ഭാവമോ വരികളാവും
കവിതയോ ഗദ്യമോ ഏതുമാവട്ടെ
കാവ്യാത്മഭാവന തന്ന ഫലമിതു

വിത്തിൻ ഗുണവും വളത്തിൻ മഹിമയും
വിളയുടെ മേനിയെ ഗുണിതമാക്കും
വരികളും ഭാവവും മേന്മയിൽ ചേർന്നാൽ
വിരിയുന്ന കാവ്യങ്ങൾ ഉത്തമങ്ങൾ

A poem in 2006

Wednesday, 20 January 2010

ഒരു പദയാത്രയുടെ ഓർമ്മയ്ക്കായി!!!!!!

തിരക്കിട്ട ഔദ്യോഗികജീവിതത്തിന്നിടയിൽ [ആവശ്യത്തിനു ലീവുണ്ടെങ്കിൽ] വീണുകിട്ടുന്ന ആന്ദപ്രദാനങ്ങളായ ദിവസങ്ങളാണ് ഇന്ന് ഹർത്താൽ ദിനങ്ങൾ. പണ്ടവ ബന്തുദിനങ്ങളായിരുന്നു അന്നൊട്ടുമിക്കവരും ബന്തുദിനത്തിൽ നടന്നും ജോലിക്ക് പോയിരുന്നു അതൊരു പഴമം കഥ മാത്രം ഇന്നാരും അത്രത്യാവശ്യമില്ലങ്കിൽ നടക്കാൻ മുതിരില്ല പക്ഷേ നാടിന്റെ പശ്ചാത്തലം ഒട്ടും തന്നെ മാറിയിട്ടില്ലന്നാണു തോന്നുന്നത് ഒരു ബന്തുദിനത്തിലെ വൈകുന്നേരം കുറിച്ച വരികളിതാ

ഒരു പദയാത്രയുടെ ഓർമ്മയ്ക്കായി
-------------------------
------------------------
ഇന്നു നടന്നു ഞാൻ ഒട്ടുദൂരം
ഇന്ത്യാ മഹാരാജ്യ മാറിലൂടെ
ഭാരതജീവിതം സ്തഭിതമായ്
ഭാസുരമാകുന്നതാർക്കു ഭാവി ?
നഷ്ടമാകുന്നതു എത്ര കോടി
കഷ്ടി, ഒരുദിനം നിന്നുപോയാൽ
ഉത്തരമൊന്നിങ്ങു തന്നിടാമോ
ഉത്തമരായുള്ള നാട്ടുകാരെ
ഇങ്ങനെയങ്ങിനെ പോക്കുപോയാൽ
എങ്ങിനെ നമ്മളുയർന്നുവരും
അമർഷമുണ്ടാവണം തെറ്റിനോട്
അത്രിപ്തിയും വേണമധർമ്മത്തോട്
നാശം വിതക്കും സമരമേതോ അതു
നമ്മൾക്കു വേണ്ടന്നുറച്ചിടേണം
നാടിന്നു ചേരും സമരമുറ
നാമെല്ലാമൂട്ടി വളർത്തിടേണം
___________________________

ആകെ നടന്നതു നാലുകാതം
അയ്യയ്യോ എന്തൊരവസ്തയിത്
പാദം പതിക്കാനറയ്ക്കുവണ്ണം
പങ്കിലമായോരവസ്ഥയല്ലോ
എങ്ങുതിരിഞ്ഞാലും വൃത്തിഹീനം
എച്ചിലും തുപ്പലും കഷ്ടം തന്നെ
ഈവിധം പാതയേ മാറ്റീ ടണോ
ഇതുവഴിയാർക്കും നടന്നിടേണ്ടേ
എന്തിനും ഏതിനും പാശ്ചാത്യരെ,
അന്ധമായിട്ടനുകരിക്കും, നമു
ക്കെന്തേ ഇതൊന്നുമറിഞ്ഞുകൂടാ
എന്തേയാ വൃത്തിപകർത്തിക്കൂടാ
------------------------
കിട്ടി വഴിനീളെ ഏറെ കമന്റുകൾ
തട്ടിത്തെറിപ്പിച്ച വെള്ളം പോലെ
പക്ഷേ ചിന്തിച്ചു ഒന്നിനെചൊല്ലി
കഷ്ടം കഷ്ടം എന്നുതോന്നിപ്പോയി
“പോകുന്നതെന്തിനു തല്ലിന്റെ ഭാഗേ
പുരയിലെ തല്ലുപോരാതയോ?”
അന്നോരമൊർത്തുഞാനാദർശമൊന്ന്
“ആൺല്ല കെട്ടോളെ തല്ലാത്തവൻ”
ഒന്നുമറ്റേതിന്റെ നേർപാതിയെന്നു
ഓതിപ്പഠിപ്പിക്കും നാട്ടിലതാ
കാന്തയെ തല്ലുന്ന മറ്റേപാതി
---------------------
ഏവരും പാടിപുകഴ്ത്തിടുന്ന
ഏറിയ സംസ്കാരമാണോയിത്?
കണ്ടു ഞാനിത്രയും, നന്ദി ബന്തേ
ഓർത്തു ഞാനിത്രയും,ധന്യം ധന്യം

A poem in 1989

Tuesday, 19 January 2010

സത്യം, ഭഗവതി പുച്ഛമാണ്

സമ്മതിദാനാവകാശം കിട്ടിയപ്പോഴേക്കും കൂടെ പഠിച്ച പലരും പഠിപ്പു നിർത്തി ഗൃഹസ്ഥകളാകുവാൻ തുടങ്ങി [ചിലരൊക്കെ നേരത്തെതന്നെ പഠിപ്പു നിറുത്തി തയ്യാറെടുപ്പുതുടങ്ങിയിരുന്നു]. കെട്ടുകണക്കിന് കനത്ത പൊതികളുമായാണ് പലരും “സ്വ” ഗൃഹത്തില് നിന്ന് “സ്വന്തം” ഗൃഹത്തിലേക്ക് യത്രയായത്. കനപ്പെട്ടതു നൽ കാനില്ലാത്തവർ എന്തുചെയ്യും എന്നാലോചിച്ച് കൌമരത്തിൽ ആത്മരോഷത്തോടെ തല പുകച്ചു ചൂടാക്കി,
[ ആ വഴി അതാ ഒരു പാവപ്പെട്ട സാധുമനുഷ്യനും ഒരു വെളിച്ചപ്പാടും കടന്നു പോകുന്നു പിന്നെ മിക്സിങ്ങ് ,ലയറിങ്ങ് ,കട്ടിങ്ങ് ,പേസ്റ്റിങ്ങ് പഫിങ്ങ്,ബ്ൾഫിങ്ങ്......] ഫലമോ...................


സത്യം, ഭഗവതി പുച്ഛമാണ്


അമ്പലമുറ്റത്തെ ആലിന്റെ പത്രങ്ങൾ,
അന്തിച്ചുവപ്പിനാൽ സ്വർണ്ണം പൂശി
ആ തിരുമുറ്റത്തെ ശാന്തഗാംഭീര്യവും
അർക്കന്റെ രശ്മിയാൽ മോടികൂടി
മന്ദാരമുകളിലായ് കെട്ടിയുറപ്പിച്ച
മൈക്കിൽ നിന്നെത്തുന്ന ഭക്തിഗാനം
സന്ധാസമയത്തു നാമം ജപിക്കേണ്ട
സന്തതികൾക്കു പകരം പാടി
മണ്ഢപത്തിൽ നിന്നു നാമജപത്തോടെ,
മാല്യമൊരുക്കുന്ന ദാസിയുടെ*
ദൈന്യത പേറുന്ന ഭക്തിരസമപ്പോൾ,
ദേവിതൻ മുന്നീലലിഞ്ഞു ചേർന്നു.
തിരുവാണിക്കാവിലെ ചുറ്റുവിളക്കിന്നു
തിരിവെക്കുവാനായി എത്തിടുന്ന
ബാലികാബാലർക്കോ, കിട്ടേണ്ട തുട്ടുകൾ
ബാലിശമായൊരു മോഹമാണ്
എത്ര തിരക്കിന്നിടയിലും, തെറ്റാതെ
മന്ത്രത്തിൻ ഫലശുദ്ധി ചോർന്നിടാതെ
അർച്ചന ചെയ്യുന്ന അവിടുത്തെ പൂജാരി
ആമാനുഷനായി തോന്നിക്കുന്നു
നാട്ടുപ്രമാണിതൻ ചുറ്റുവിളക്കല്ലേ
നാട്ടാരു മുക്കാലും വന്നുചേരും
തന്നോമൽ പുത്രിതൻ വേളീനടന്നതിൽ
താതന്റെ നേർച്ചവിളക്കാണിന്ന്
പൂജാസമയത്തെ കേളികൊട്ടിൻ നാദം
പെരുമ്പറ നെഞ്ചിലടിക്കും പൊലെ
കുളിച്ചീറനായ് ശുദ്ധിയോടെത്തിടുന്ന
കോമരത്തിന്നന്നു തോന്നീടുന്നു
ആലോചനവന്നു ഇന്നുമകൾക്കൊരു
അമ്പതുചെന്ന “ചെറുപ്പക്കാരൻ”
അച്ഛനായില്ലയോ രണ്ടുതനയർതൻ
അയ്യായിരം മതി സ്ത്രിധനമായ്
അയ്യായിരം പോയി അഞ്ചെടുക്കാനായി

അയ്യോ ഈ അച്ഛന്റെ കയ്യിലില്ല
വ്യർത്ഥമാണെങ്കിലും മോഹിച്ചു പോവുന്നു
അർത്ഥമിതെങ്ങാനും ഒത്തുവന്നാൽ
സിന്ദൂരം ചാർത്തിക്കാം ഒന്നിനെയെങ്കിലും
സന്തതീ ശാപം കുറയുമല്ലോ!
ചുറ്റുവിളക്കുന്നവസാനമായല്ലോ
ചുറ്റമ്പലത്തിൽ എത്തിടേണ്ടേ
ആദീപരാശക്തി നിൻ കലി ** കൊണ്ടിട്ട്
അംബികേ ഞാനിനിത്തുള്ളിടേണ്ടേ!
ദൈവീകചൈതന്യം എന്നീലുണരേണ്ടേ
ദൈവീകശക്തി തുണക്കണേ നീ
എത്രയും ദു:ഖമെനിക്കുനീതന്നാലും
എത്രയും നന്നായി തുള്ളേണ്ടയോ?
തുള്ളിതുടങ്ങീട്ടു കാലങ്ങളേറെയായ്
തുള്ളീ കരുണനീ തന്നിടില്ലേ
എന്നുടെ ഭക്തി കുറയില്ല ലേശവും
പിന്നേ നീ എന്തേ പരീക്ഷിക്കുന്നൂ?
എന്നോമനക്കൊരു ജോലി നല്കീടുവാൻ
ഏതാണ്ടു ചോദിച്ചീ നാട്ടരചൻ
അമ്മേ ഞാനെങ്ങനെ ഇത്തരം ഭക്തനു
ആത്മാർത്ഥ കല്പ്പന*** നൽ കിടുന്നു
അമ്പേ മഹിതേയവിടേക്കുവേണ്ടി ഞാൻ
ആ അച്ഛന്റെ പൊന്നോമൽ പുത്രിക്കായും
അമ്മേ എൻ മകൾക്കു വിധിക്കാത്ത മംഗളം
ചെമ്മേ സഖിക്കായനുഗ്രഹിക്കാം
ഒരുവെറുമേഴയായ് പോകുന്ന നേരത്തു
ഒരു നോട്ടം പോലുമേ തന്നിടാത്തോർ
കോമരമായിട്ടു ആടിത്തിമർക്കുമ്പോൾ
കേമമായിട്ടെന്നെക്കുമ്പിടുന്നു.

ദാസി = അമ്പലവാസി
കലി = ഭഗവതിയുടെ ആവേശിക്കൽ അഥവാ വെളിപാട്
കൽപ്പന = കോമരം ഭഗവതിയുടെ കലികൊണ്ടശേഷം വഴിപാടുകാരനോടു ചെയ്യുന്ന അരുളപ്പാട്


A poem in 1986