[സകലതിനേയും സൃഷ്ടിച്ചു പാലിക്കും ലോകമാതാവിനു പ്രണാമം]

Saturday, 30 January 2010

പ്രഭാതചിന്തകൾ

ഇരുൽമൂടിയ വാനത്തിൽ നേരീയചുവന്ന പ്രകാശം പടരുകയാണ്.
പ്രകാശത്തെ വരവേൽക്കാനായി പൂവങ്കോഴി മുഴക്കിയ രണ്ടാമത്തെ ശംഖനാദം മുഴങ്ങിയിട്ട് ഏറെനേരമായില്ല.
പക്ഷികളുടെ കളകൂജനങ്ങൾ പുലരിയുടെ വരവിനെ വായ്ക്കുരവയിട്ട് വരവേൽക്കുന്നു.
അമ്പിളിയുടെ പാൽപ്പുഞ്ചിരിയിൽ ചാഞ്ചാടിക്കുഴഞ്ഞ ആമ്പലുകൾ അർക്കന് സ്വാഗതമരുളാനായി അഞ്ജലീബദ്ധരാവാൻ ഒരുങ്ങിക്കഴിഞ്ഞു.
താമരമുകുളങ്ങൾ കാന്തന്റെ വരവിനായുള്ള, രാത്രിമുഴുവൻ നീണ്ട തപസ്സിന്റെ സാഫല്യത്തിൽ പ്രേമപുളകിതരായി, കാന്തനെ വരവേൽക്കാൻ ദളപുടങ്ങൾ വിടർത്തുകയായി.
പ്രകൃതീദേവിയാകട്ടെ തെളിഞ്ഞുവരുന്ന പ്രകാശക്കടലിൽ മുങ്ങിക്കുളിച്ചു തെളിയാനായി ഒരുങ്ങി നിൽക്കുന്നു.
“കൌസല്യാസുപ്രദാരാമപൂർവ്വാസന്ധ്യാപ്രവർധതേ, ഉത്തിഷ്ഠകമലാകാന്താത്രൈലോക്യം മംഗളം ഗുരു.“
വെങ്കിടേശ്വ സുപ്രഭാതം പാടി അലാറം പ്രഭാതകാഴ്ചകളിലേക്കായി ഉണർത്തുന്നു. കുഞ്ഞുമോളതാ തന്റെ പുതപ്പ് തപ്പിയെടുത്ത് തലവഴിമൂടുന്നു. ഏതു ഒരുക്കത്തിലും അവൾക്ക് അറിയാം, ഇപ്പോ അമ്മ ഏണീറ്റു പോകും, അധികം വൈകാതെ അച്ഛനും എണീറ്റു പോകും, പിന്നെ തണുക്കാതിരിക്കാൻ ഇതല്ലെ മാർഗ്ഗമുള്ളൂ.
‘’ഇന്ന് ഏതാ ദിവസം? മുടക്കുദിവസാണല്ലോ, ഭാഗ്യം നേർത്ത എണീക്കണ്ട.”
പുതപ്പുകൊണ്ട് മൂടി ഒന്നുകൂടെ അവിടെത്തന്നെ ചുരുണ്ട്കൂടി.
ഇനി ഒന്നുകിൽ ചായയുടെ മണം മൂക്കിലടിക്കണം, അല്ലെങ്കിൽ മുഖത്ത് വെയിലടക്കണം എന്നാലേ എണീക്കൂ
പക്ഷേ, പുള്ളിക്കാരന് ഒന്നുണർന്നാൽ പിന്നെ ഒരക്കം വരില്ല. രാവിലെ മൂടിപ്പുതച്ചു കിടക്കണേന്റെ സുഖം എത്രയായാലും അങ്ങട് മനസ്സിലാവില്ല. നേർത്തെ എണീക്കാന്നുള്ളതു ഒരുനല്ലശീലാത്രെ !
പണ്ടെക്കെ പിടിച്ചുകിടത്താൻ പറ്റുമായിരുന്നു.ഇപ്പോ പിള്ളേരെക്കെ വലുതായില്ലേ??
മനുഷ്യന്റെ ഓരോ അവസ്ഥകള്. ഓരോസമയത്ത് ഓരോന്നിനാ പ്രധാനം! സ്ഥായിയായൊരു ഭാവവുമില്ല.
പ്രണയകാലത്തെ മറികടന്ന് മമതക്കാണ് ഇപ്പോ സ്ഥാനം, കുട്ടികൾ ഒരിക്കലും അതു സമ്മതിച്ചുതരാറില്ലങ്കിലും.
ജീവിതം തുടങ്ങിയപ്പോൾ എല്ലാം അവരവർക്ക് വേണ്ടിയായിരുന്നു.,ഇപ്പോ കുട്ട്യോൾടെ ആവശ്യം കഴിഞ്ഞട്ടു മതി ബാക്കി എന്നതാണ് അവസ്ഥ.
ഒരു കണക്കിനു അതും തങ്ങൾക്കുവേണ്ടിത്തന്നെ, ചെയ്തുകൊടുക്കാതിരുന്നാൽ കുറ്റബോധം ഇരുത്തിപൊറുപ്പിക്കുമോ?
എല്ലാം “അവനവനാത്മസുഖത്തിനായ്വരേണം“ എന്നാണല്ലോ.
പക്ഷേ ഈ രാവിലെ എണീക്കുന്നതിനോട് മാത്രം … ശരിയാവുന്നില്ല.
“വെളുക്കുമ്പോൾ ഉണർണം, വെളുത്തുള്ളതുടുക്കണം
വെളുപ്പിൽ ക്ഷേത്രദൈവത്തെ എളുപ്പം തൊഴുതീടണം“
ഇതൊക്കെ കേട്ടും ചൊല്ലിയും തന്നെയാണ് വളർന്നത്, പറഞ്ഞീട്ടെന്താ കാര്യം ഇപ്പഴും അതിരാവിലെ എണീക്കാന്നു പറഞ്ഞാൽ ചതുർത്ഥിയാ.
കുഞ്ഞായിരിക്കുമ്പോൾ രാവിലെ വിളിച്ചാലുടൻ എണീക്കും, എന്നട്ടോ! കൊറച്ചുകഴിയുമ്പോൾ കാണാം കിടക്കേല് നമസ്ക്കരിച്ച് കെടക്കണത്. ശരിക്ക്യന്നെ ഒറക്കാവും, തട്ടിവിളിച്ച് ചോദിച്ചാൽ തൊഴുതു നമസ്കരിക്കാണെന്നു തെളിഞ്ഞു നിൽക്കും.
എവിടെങ്കിലും പോവാനാണെങ്കിൽ ചാടിഎണീക്കേം ചെയ്യും. പക്ഷേ എന്നും എണീക്കണങ്കിൽ കഷ്ടം തന്ന്യാ.
വലുതായി പഠിക്കാൻ കുറേയേറെ ഉണ്ടായപ്പോൾ നേരത്തെ എണീക്കാൻ ഒരു ശ്രമം നടത്തിയതാണ് ,‘പട്ടീടെ വാലുണ്ടോ പന്തീരാണ്ടുകാലം കുഴലിട്ടാലും നിവരുന്നു‘!!!. ഉറക്കവുമില്ല, പഠിപ്പുമില്ല.
ഹോസ്റ്റലിൽ വെച്ച് മറ്റുകുട്ടികൾ ചെയ്യുന്നതു കണ്ട് ഒരു ശ്രമം കൂടെ നടത്തിനോക്കിയപ്പോൾ ഒരു വാച്ച് മേന്റെ ജോലി പോയതു മാത്രം മിച്ചം.
എന്നും അലാറം വെച്ച് പഠിക്കാനായി എണീക്കും, കുറച്ചു പഠിച്ച് മേശമേൽ തലവെച്ചുറങ്ങും ലൈറ്റും ഇട്ടീട്ടുണ്ടാവും
അന്നൊരുദിവസം റൂമേറ്റ് അവിചാരിതമായി എണീറ്റു, അപ്പോ കണ്ട കാഴ്ച കേമമായിരുന്നു. ഉറങ്ങുന്ന കുട്ടികളെയും നോക്കി ഉറങ്ങാതൊരാൾ ജനാലക്കരികിൽ നിൽക്കുന്നു
നാട്ടുമ്പുറത്തുനിന്നു വന്നവരല്ലെ, ജനാല അടച്ചു കിടക്കണ ശീലമുണ്ടായിരുന്നില്ല.
അങ്ങനെ താഴത്തെ നിലയിലുള്ളവർ നിർബന്ധമായും ജനാല അടച്ചുകിടക്കലും, പഴനിയുടെ പണിയും, നേരത്തെ എണീറ്റു പഠിക്ക്യാന്നുള്ള അതിമോഹവും ഇല്ലാതായി.
അതിനുശേഷം ഇപ്പോഴാണ് നേരത്തെ എണീക്കേണ്ടി വന്നത്, മോളേ നേരത്തെ ട്യൂഷന് പറഞ്ഞു വിടണ്ടെ!!
ഇടക്കിടക്ക് മോളെ ബ്ലാക് മെയിൽ ചെയ്യാറുണ്ട്, അമ്മയുടെ ഈ ത്യാഗത്തിന്റെ കണക്കും പറഞ്ഞ്. ഇതിനും ചേർത്ത് മാർക്കു വാങ്ങണം എന്നാണു ഡിമാന്റ്. പറയല്ലാണ്ട് എന്താ അവരവർക്ക് പറ്റണപോലെ ചെയ്യട്ടെ, മടികാണിക്കാൻ തോന്നല്ലേ എന്നു വിചാരംണ്ട്
ഒരു ചായേടെ മണം മൂക്കിലടിക്കുന്നുണ്ട്! എണീറ്റേക്കാം, കെടന്നാലേ കാര്യങ്ങളൊന്നും നേരനടക്കില്ല. പിന്നെ അതിന്റെ പൊല്ലാപ്പ്.
പഴനി ഇപ്പോ എവിടെയാവും, വയസ്സനായിക്കാണും എന്നാലും കൈയ്യിലിരിപ്പു മാറാൻ വഴിയില്ല.

Friday, 29 January 2010

കൂട്ടായ്മ

കാടിനടുത്തുള്ള ഒരു വള്ളിപ്പടർപ്പിലാണ് കോഴിക്കുടുംബം താമസിച്ചിരുന്നത്.
കോഴിക്കുടുംബം എന്നു പറഞ്ഞാൽ അച്ഛൻ കോഴിയും, അമ്മക്കോഴിയും കൂടെ പത്തുപതിനഞ്ച് കോഴിക്കുഞ്ഞുങ്ങളും.
ആ വള്ളിപ്പടർപ്പിനു വളരെയധികം പ്രത്യേകതകളുയുണ്ട്, കാക്കകളും, മൂങ്ങകളും, കുയിലുകളും, മൈനകളും പലതരം തത്തകളും, എന്നു വേണ്ട നിരുപദ്രവികളായ ഒട്ടുമിക്ക പക്ഷികളും അവിടെ ഒരുമയോടെ പാർത്തിരുന്നു.
വന്മർങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് പരുന്തുപോലുള്ള ഉപദ്രവകാരികളായ പക്ഷികൾ ശല്യപ്പെടുത്താറില്ല.
വള്ളിപ്പടർപ്പിനടുത്ത കൊച്ചുമൈതാനത്തിനപ്പുറം കൊടുംകാടാണ്.
നമ്മുടെ കോഴിക്കുങ്ങുങ്ങൾ പുറത്തുവന്നീട്ട് രണ്ടുമൂന്നുദിവസമേ ആയുള്ളൂ.
സദാസമയവും ഇവർ അച്ഛനമ്മമാരുടെ പുറകെത്തന്നെയാണ്. ഇത്ര എണ്ണത്തെ മേക്കാൻ എന്തുപാടാണെന്നോ?
ഫലമോ നാലാം ദിവസം കൊത്തിപ്പറക്കി നടന്ന കോഴിക്കുഞ്ഞുങ്ങൾ മൈതാനത്തിൽ ചെന്നുപെട്ടു.
അവിടെ എത്തണ്ടതാമസം അതുങ്ങളെ ഒരു പരുന്തച്ഛന്റെ കണ്ടു. പോരേ പൂരം!!
പരുന്തച്ഛൻ പാഞ്ഞ് പറന്നിറങ്ങാൻ തുടങ്ങി. ഭാഗ്യത്തിന് അമ്മകോഴി അതു കണ്ടു.”ഓടിയ്ക്കൊ മക്കളെ” എന്നു കേട്ടതും കോഴികുഞ്ഞുങ്ങള് ഓടലാഓട്ടം.
പക്ഷേ ഒരു പാവം കോഴിക്കുഞ്ഞുമാത്രം പരിഭ്രമത്തിനിടെ എതിർവശത്തേക്കാണ് ഓടിയത്.
ചെന്നുപെട്ടതൊ കൊടും കാടിന്റെ തുടക്കത്തില്!!! ചുറ്റും നോക്കിയപ്പോൾ ആരുമല്ല കൂടെ.
എവിടെയാണ് എത്തിപ്പെട്ടതെന്ന് അതിനുണ്ടൊ അറിയുന്നു?
അമ്മയെ വിളിച്ച് കരയുകയല്ലാതെ എന്തുചൊയ്യാൻ?
അങ്ങനെ കരഞ്ഞുകരഞ്ഞു തിരഞ്ഞുനടക്കുമ്പോൾ, ഒരു കുറുക്കച്ചാരുടെ മുന്നിൽ പെട്ടു
കുറുക്കൻ കോഴികളെ തിന്നുന്ന ജീവിയാണെന്നോ, തന്നെ കണ്ടാൽ ബാക്കിവെച്ചേക്കില്ല എന്നൊക്കെ അതിനുണ്ടോ അറിയുന്നു പാവം അവിടെ ആകെ കണ്ട ഒരു ജീവിയാണേ!!
കോഴിക്കുഞ്ഞ് വേഗം കുറുക്കന്റെ അടുത്തേക്ക് ഓടി ചെന്നു, എന്നീട്ടു ചോദിച്ചു,“എന്റെ അച്ഛനേം അമ്മനേം കണ്ടോ? അവരുടെ അടുത്ത് എന്നെ എത്തിക്കാമൊ?”
ഈ പൊടിക്കോഴിക്കുഞ്ഞിനെ കണ്ടുതന്നെ കുറുക്കച്ചാരുടെ വായിൽ വെള്ളമൂറി, പിന്നെയാണോ രണ്ടു മുഴുത്ത കോഴികളുടെ കാര്യം കേട്ടാൽ!!
അവൻ വളരെ സ്നേഹത്തോടെ ചോദിച്ചു, “എന്താ കുഞ്ഞേ കാര്യം?”
പാവം കോഴിക്കുഞ്ഞ് ഉണ്ടായതെല്ലാം വള്ളിപുള്ളിവിടാതെ പറഞ്ഞു കൊടുത്തു.
രണ്ട് മുഴുത്ത കോഴികളും പത്തുപതിനഞ്ച് കോഴിക്കുഞ്ഞുങ്ങളും, അതും ഈ കൊച്ചുമൈതാനത്തിനപ്പുറത്ത്, കുറുക്കച്ചാർക്ക് കൊതി അടക്കാനായില്ല. ഇതിനെ പാട്ടിലാക്കി കൊണ്ടാക്കാൻ ചെന്നാൽ ബാക്കി ഉള്ളതിനെ കൂടെ അകത്താക്കാലൊ!!
“പേടിക്കണ്ടാട്ടോ, പരുന്തമ്മ റാഞ്ചാതെ നിന്റെ അമ്മേടെ അടുത്ത് എത്തിക്കാട്ടോ“ കുറുക്കച്ചാർ അതിനെ സമാധാനിപ്പിച്ചു.
കോഴിക്കുഞ്ഞിനേയും കൊണ്ട് കുറുക്കച്ചാർ വള്ളിപ്പടർപ്പു ലക്ഷ്യമാക്കി നടന്നു.പരുന്തമ്മയെപ്പേടിച്ച് കോഴിക്കുഞ്ഞ് കുറുക്കച്ചാരുടെ കാലിന്റെ അടീന്നു മാറാതെ നടക്കയാണ്.
ഈസമയം ഇതിനെ കാണാതെ എല്ലാപക്ഷികളുംകൂടെ വള്ളിപ്പടർപ്പിൽ തപ്പലൊടുതപ്പൽ.
പെട്ടന്നല്ലേ കാക്കമ്മ അതു കണ്ടത് ,കുറുക്കച്ചാരുടെ കാലിന്നടിയിൽ നടന്നു വരുന്നു കക്ഷി.
ഇനിയെന്തുചെയ്യേണ്ടു എന്നറിയാതെ ആ പക്ഷിക്കൂട്ടം ഒന്നു പകച്ചുപോയി. പകച്ചു നിന്നീട്ടു കാര്യമില്ലന്നവർക്കറിയാം
കുറുക്കന് വള്ളിപ്പടർപ്പിൽ കടന്ന് ആരേയും ഉപദ്രവിക്കാൻ പറ്റില്ല, പക്ഷേ എങ്ങനെയെങ്കിലും കാലിന്നടിയിലുള്ളതിനെ രക്ഷിക്കേണ്ടേ!1
അവർ കുറേതലപുകച്ചു. അവസാനം കുയിലമ്മ ഒരു മാർഗം നിർദേശിച്ചു.: വേട്ടപ്പട്ടികളുടെ ശബ്ദം ഉണ്ടാക്കാൻ പറ്റുന്നവർ ധാരാളമുണ്ടല്ലോ നമ്മുടെ കൂട്ടത്തിൽ. കുറുക്കൻ ഇവിടെ എത്തിയാലുടനെ വേട്ടപ്പട്ടികൾ കുരച്ചുതുടങ്ങണം. അതുകേട്ട് കുറുക്കൻ ഓടിപൊക്കോളും.അപ്പേൾ ആരെങ്കിലും കോഴിക്കുഞ്ഞിനെ തൂക്കിയെടുത്ത് ഇങ്ങോട്ടിടണം.അങ്ങനെ പരുന്തിൽ നിന്നും രക്ഷിക്കം
കുറുക്കച്ചാർ കൊതീം കൊണ്ട് വരുമ്പോഴുണ്ട് വേട്ടപ്പട്ടികൾ കുരക്കുന്ന ശബ്ദം ജീവനേക്കാൾ വലുതല്ലല്ലോ കോഴി, ഈ കോഴിപോയാൽ മറ്റെന്ന്.അവൻ ജീവനും കൊണ്ട് തിരിച്ചോടി. പാവം നമ്മുടെ കോഴിക്കുഞ്ഞും കൂടെത്തിരിച്ചോടാൻ തുടങ്ങിയതാണ് .പക്ഷേ കാക്കമ്മ ഉടനെ അതിനെത്തൂക്കിയെടുത്ത് വള്ളിപ്പടർപ്പിലേക്കിട്ടു.
കോഴിക്കുഞ്ഞിനു ലേശം വേദനിച്ചെങ്കിലും എല്ലാം ശുഭപര്യവസാനിച്ചു.