സഫലമീയാത്ര
ദൈവത്തിന്റെ സ്വന്തം നട്ടിൽ നിന്നും, ഭൂമിയിലെ സ്വർഗ്ഗമായിരുന്നിടത്തേക്ക് ഒരു, വജ്ര ജൂബിലി യാത്ര.
2012 നവരാത്രിക്കാലത്ത്, ക്രത്യമായി പറഞ്ഞാൽ 2012 ഒകടോബർ,21ന് കാഷ്മീർ താഴ്വര ലക്ഷ്യമായി പുറപ്പെട്ട്, 26 ന് കോഴിക്കോടിന്റെ ഹൃദയത്തിൽ തിരിച്ചെത്തിയ 27 പേരടങ്ങിയ ഒരു ചെറിയ അടിപൊളി യാത്ര. പ്രൊവിഡൻസ് ഫാമിലിയുടെ ഒരു വജ്ര ജുബിലിയാത്ര.
കോഴിക്കോട്ടുനിന്നു മംഗലാപുരം എക്പ്രസ്സിൽ മംഗലാപുരത്തേക്കും, പേരുമാത്രം മാറ്റി മത്സ്യഗന്ധിയായ അതേ തീവണ്ടിയിൽ മുംബയിലേക്കുമുള്ള യാത്ര കലക്കി. പ്രൊവിഡൻസിലെ ഡിസിപ്ലിനേറിയൻസ് അത്യാവശ്യം സഹയാത്രികരുടെ ചീത്തവിളികേട്ടു എന്നതു ദുഷ്പ്രചരണം മാത്രം.
22നു കൊച്ചുവെളുപ്പാൻ കാലത്ത് മുംബയ് നഗരവീഥിയിലൂടെയുള്ള വിമാനത്താവളയാത്രയിൽ ഒരു ചെറിയ പിറന്നാളാഘോഷമുണ്ടായത് യാത്രയുടെ ഉണർവ്വ് പതിന്മടങ്ങാക്കി.
ഹോട്ടൽ ബാലാജിയിൽ നിന്നുള്ള പ്രഭാതഭക്ഷണശേഷം പുറത്തിറങ്ങിയപ്പോൾ കേരളത്തിൽ തന്നെയാണോ എന്നൊരു ചുമ്മാ സംശയം.ഛത്രപതി ശിവജി ടർമിനൽസ് അഥവാ മുംബയ് എയർപോർട്ട് സ്വപ്നതുല്യമാണ്. മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നാലും ബോറടിതോന്നിപ്പിക്കാത്ത വിശേഷങ്ങൾ അവിടെയുണ്ട്.അവിടുത്തെ വൃത്തി എടുത്തു പറയേണ്ടതാണ്.
പ്ലെയിൻ യാത്ര പലർക്കും ആദ്യാനുഭവമായതിന്റെ ത്രില്ല് അവിടെയാകെ അലയടിക്കുന്നുണ്ടായിരുന്നു.
യുവാ ട്രാവൽസിനോടു കൈ കോർത്ത് ഇൻഡിഗോ എയർവെസ് ആണ് ശ്രീനഗറിലേക്ക് എത്തിക്കാനുള്ള ദൌത്യം ഏറ്റെടുത്തിരുന്നത്. പ്ലെയിൻ നിറച്ചും യാത്രികരായിരുന്നു. മിക്കവാറും അവധിക്കാലം കാഷ്മീർ താഴ്വരയിൽ ചിലവിടാൻ പുറപ്പെട്ട മലയളികളായിരുന്നു. വീണ്ടും കേരളത്തിൽ തന്നേയോ എന്നു ശങ്ക.(ഒരോരോ ശങ്കകളേ!!!!)
പ്ലെയിനിൽ നിന്നു താഴോട്ടുള്ള കാഴ്ച, ഗൂഗിൽ മാപ് വലുതാക്കി കാണുകയോ എന്നു തോന്നിപ്പോയി. പ്രകൃതിമൊത്തം ജ്യോമട്രിയാണെന്ന വസ്തുത ഒരു ഉണർത്തു പാട്ടായിരുന്നു.ഏറ്റവും നിറവാർന്ന മത്മാറ്റീഷൻ പ്രകൃതി തന്നെയെന്ന തിരിച്ചരിവിനു മുന്നിൽ സാഷ്ട്രാഗപ്രമാണം നടത്തി. സഹ്യസാനുക്കൾ കടന്നു വന്നവർ ഡക്കാൻ പീഠഭൂമി കഴിഞ്ഞ് വിന്ധാസത്പുരനിരകളും, രാജസ്ഥാൻ മരുക്കാഴ്ചകളും പിന്നിട്ട് രണ്ടു മണിക്കൂർ കൊണ്ടു പറന്നിറങ്ങിയതു ശ്രീനഗറിലെ കുളിരിലേക്കായിരുന്നു. ഹായ്……….
ഷാൾ, തൊപ്പി, സോക്സ്, ഗ്ലൌസ്, സ്വറ്റർ, ഷൂ എന്നീ ബാഹ്യപൊതിച്ചലിൽ അവിടെ പിന്നിട്ട മൂന്നുദിനവും, യാത്രക്കായി വാങ്ങിയ പുതു വസ്ത്രങ്ങളെല്ലാം ഒളിച്ചിരുന്നു.
ഇപ്പോൾ നമ്മൾ മറ്റൊരിടത്താണെന്നു മനസ്സും സമ്മതിച്ചു. വേറെ ഭാഷ, വേറെ ലോകം, മനസ്സിൽ അല്പം ഭീതിയും. കാഷ്മീരാണേ സ്ഥലം. ഭൂമിയിലെ സ്വർഗ്ഗമെന്നു ബാബറും, ജവഹർലാൽ നെഹ്രുവും വാഴ്ത്തിയിടത്തു ഭീതിയുടെ കരിനിഴൽ ലേശം പടർന്നീട്ടില്ലേ എന്നൊരു ശങ്ക.
ദാൾ ഗെയിറ്റിനടുത്തുള്ള ഹോട്ടൽ യോക് ദാളിലായിരുന്നു താമസം ഒരുക്കിയിരുന്നത്. ഭക്ഷണത്തിനും, ചെറിയ വിശ്രമത്തിനും ശേഷം മുഗൾ ഗാഡൻസ് കാണാനിറങ്ങി. ഷാലിമാർ, നിഷാന്ത്, ചസ്മസായ് എന്നീ മൂന്നു ബാഗുകളും ഒരു സായാഹ്നം കൊണ്ട് കാണുക എന്നതു അതി സാഹസം എന്നേ പറയേണ്ടു. പറക്കും ഉഷപോലും ഇവിടെ തോറ്റുപോകും.
പൂന്തോട്ടങ്ങൾ ഒന്നിനൊന്നു മനോഹരം. പൂക്കളുടെ ആനവലിപ്പവും, നിറവും പ്രകൃതിയുടെ വരദാനം.
“സ്തുതി”
ജഹാംഗീർ ചക്രവർത്തി പ്രിയപത്നി നൂർജഹാനുവേണ്ടി നിർമ്മിച്ച പ്രണയോപഹാരമാണ് “ഷാലിമാർ ബാഗ്“ . തിരിച്ച് തന്റെ സഹൊദരനെകൊണ്ട്` നൂർജഹാൻ, ജഹാംഗീർ ചക്രവർത്തിക്കു വേണ്ടി “നിഷാന്ത് ബാഗ്”
ഉണ്ടാക്കിച്ചു. “കട്ടക്കു കട്ട“. ഈ പൂങ്കാവനങ്ങളുടെ ശില്പഭംഗി എടുത്തു പറയേണ്ടതാണ്.
അച്ഛന്റെ വഴിയെ തന്നെ മകനും. ഷാജഹാനാൽ നിർമ്മിതമായതാണു “ചസ്മശായ് ബാഗ്”. വലുപ്പത്തിൽ ചെറുതെങ്കിലും ഈ പൂന്തോട്ടവും സുന്ദരം.
ചരിത്രത്തിലെ ഈ നിയോഗങ്ങൾ എന്നും സഞ്ചാരികളുടെ കണ്ണിനും മനസ്സിനും
കുളിർമ്മയേകി പരിലസിക്കുന്നു.ഇവ നശിക്കാതെ
സംരക്ഷിക്കുന്ന കാശ്മീർ ടൂറിസം വകുപ്പും പ്രശംസ അർഹിക്കുന്നു. എല്ലായിടത്തും കാശ്മീർ വസ്ത്രമണിഞ്ഞു പടം പിടിക്കാനുള്ള സംവിധാനമുണ്ടായിരുന്നു.
കാശ്മീരിലുടനീളം ഇതു കണ്ടു. എല്ലാവർക്കും ക്ഷണനേരമെങ്കിലും
കശ്മീരികളാവാൻ അവസരം ലഭിച്ചു.
രാത്രിയിലെ ഭക്ഷണശേഷമുണ്ടായ ചെറിയ ഷോപ്പിങ്ങോടെ അന്നത്തെ യാത്ര
രാത്രിയിലെ കൊടുംതണുപ്പിലേക്കു അരിച്ചിറങ്ങി.
ശ്രീനഗരിലെ രണ്ടാം ദിനത്തിലെ മുഖ്യ ലക്ഷസ്ഥാനം 41 കി.മി അകലെയുള്ള “ഗുൽമാർഗ്“ ആയിരുന്നു. മഞ്ഞുപൊതിഞ്ഞ
കുന്നിൻ മുകളിലേക്ക് ഒരു യാത്ര.ഗൌരീമാർഗ് ആയിരുന്ന ഗുൽമാർഗിലേക്ക്
കേബിൾ കാറിലൂടെ ഒരു സാഹസികയാത്ര. യാത്രാനുഭവം നവരസഭരിതമായിരുന്നു.
പോകുന്ന വഴി 600 വർഷം പഴക്കമുള്ള മുസ്ലീപള്ളിയും, ഗതകാല സ്മരണകൾ അയവിറക്കുന്ന
ഇടിഞ്ഞു പൊളിഞ്ഞ കോട്ടകളുടെ അവശിഷ്ടവും ദൂരെ കാണാമായിരുന്നു.
കേബിൾ കാറിൽ കയറാൻപോകുന്ന വഴി എറ്റവും ഉയരംകൂടിയ ഗോൾഫ് ക്ലബ്, ദോഗ്രാരാജവംശത്തിന്റെ കൊട്ടാരത്തിന്റെ ബാക്കിപത്രങ്ങൾ,
ഒരു ദേവി ക്ഷേത്രം എന്നിവ കണ്ടു. കാൽനടയായും,
കുതിരപ്പുറത്തുമായി ഗുൽമാഗ് താഴവരയിൽ എത്തിചേർന്നതിനു ശേഷമായിരുന്നു കേബിൾ കാർ യാത്ര.
തഴേനിന്നു നോക്കിയാൽ കുന്നിൻ മുകൾ മഞ്ഞു പുതച്ചാണ് നിൽപ്പ്, നീണ്ട ക്യൂവായിരുന്നു കേബിൾ കാറിൽ കയറാൻ.
കേബിൾ കാർ ചെന്നിറങ്ങുന്നത് മഞ്ഞിലേക്കാണ്.
പക്ഷേ ചീത്ത കാലാവസ്ഥ ആകണമെന്നു മാത്രം. എന്നും
നല്ല കാലാവസ്ഥക്കായി പ്രാത്ഥിക്കുന്നവർ, ഇപ്പോൾ ഒന്നടക്കം ചീത്ത
കാലാവസ്ഥക്കായി പ്രാത്ഥിക്കുന്നു. നോക്കണേ മറിമായം, എല്ലാവരും തൻകാര്യ പ്രമാണിമാർ. പ്രാർത്ഥന ഫലവത്തായി .തണുപ്പിനു കട്ടികൂടി വന്നു. ചെറുതായി
മഴപൊടിഞ്ഞു തുടങ്ങി, പിന്നീടവ മഞ്ഞുമലരുകളായി ഉതിർന്നു വീഴാൻ
തുടങ്ങി. തണുത്തുവിറച്ചെങ്കിലും, സന്തോഷമായി.
തണുപ്പിനെ പ്രതിരോധിക്കാൻ വരുന്ന
വഴി ടാൻ മാർഗിൽ നിന്നു എല്ലാവരും ഓവർ കോട്ട്, സ്നോ ബൂട്സ് തുടങ്ങിയ
സകല മുൻകരുതലുകളും വാടകക്കു
വാങ്ങിയിരുന്നു. ഇവിടെ വാടകക്കു കൊടുക്കലും വൻ ബിസ്സിനസ്സുതന്നെ.
കാശ്മീരിലെ സകല മഞ്ഞിടങ്ങളിലും ഈ സംവിധാനം കണ്ടു.
ഒരു കേബിൾ കാറിൽ 6 പേർക്കു കയറാം. 10 മിനിട്ടോളമെടുത്ത ഉയർത്തേക്കുള്ള യാത്ര
അവർണനീയം തന്നെ . താഴെ സ്ഥലവാസികളുടെ കൂടാരങ്ങളും, കാശ്മീരിന്റെ സ്വന്തം മരമായ മഞ്ഞു പൊതിഞ്ഞ ചിനാർ മരങ്ങളും കാണാമായിരുന്നു.
മഞ്ഞിൽ ഈ കുടിലുകളിൽ താമസിക്കേണ്ട സ്ഥലവാസികളുടെ അവസ്ഥയോർത്തു ശരിക്കും
സങ്കടം തോന്നിയതു സോൻ മാർഗിൽ അവരുടെ കൂടാരങ്ങളെ അടുത്തറിഞ്ഞപ്പോൾ , വാസ്തുനിർമാണകലയുടെ അത്ഭുതത്തിനു വഴിമാറി.
കുന്നിൻ മുകളിൽ വെള്ള പുതച്ച പ്രകൃതീദേവി. മഞ്ഞും, ഫോട്ടോ എടുത്തുതരാൻ എതാനും ഫോടോഗ്രാഫ്രർമാരും,
ചൂടു പകരാൻ കാശ്മീരി കവയുടെ കടകളും മാത്രം. ചായക്കു
പകരം കാശ്മീരികൾ കവയാണു കഴിക്കുക, നമ്മുടെ പാനകത്തിനു സമാനമായ
രുചി. രണ്ടു ഘട്ടമായാണു കേബിളിൽ കുന്നു കയറുന്നത്. ഒന്നം ഘട്ടത്തിൽ നിന്നും രണ്ടാം ഘട്ടയാത്ര അതിസാഹസികമത്രെ, ഏതാണ്ട് അതിർത്തിവരെ എത്തും , വല്ലാതെ കാലാവസ്ഥ മോശമാണെക്കിൽ പോകാനാവില്ല.
ഒന്നാം ഘട്ടത്തിൽ ഏതാണ്ട് 2 മണിക്കൂറോളം ചിലവഴിച്ചു. മഞ്ഞുവാരിക്കളിച്ചും,
ഫോട്ടോ എടുത്തും സമയം പോയതറിഞ്ഞില്ല. മോഡേൺ മലയാളത്തിൽ
പറഞ്ഞാൽ “അർമാദിച്ചു“. പക്ഷേ അപ്പോഴേക്കും കാലാവസ്ഥ മോശമായതിനാൽ
രണ്ടാഘട്ടയാത്ര നടന്നില്ല. അതായത് തണുപ്പ് മൈനസ് വൺ ഡിഗ്രിയിൽ
നിന്നും മൈനസ് രണ്ടു ഡിഗ്രിയായി
കേബിൾ കാറിന്റെ കുത്തനെയുള്ള ഇറക്കം ചിലപ്പോൾ ഭീതിജനകമാണ്. എന്നാലും ആസ്വാദ്യകരം തന്നെ.
തിരിച്ചുപോകുപ്പോൾ കടിച്ചാൽ പുണ്യാഹം തളിക്കുന്ന ആപ്പിളുകൾ കരസ്ഥമാക്കാനായി. സിൽക്കു ഫാക്ടറിയുടെ ഒരു ഷോറൂമിലും കയറി, പലതരം കാശ്മീർ
പട്ടുകളും കരകൌശല വസ്തുക്കളും അവിടെ കിട്ടും.മോതിരത്തിന്നകത്തുകൂടെ
കടന്നു പോകുന്ന കാശ്മീർ പട്ട് സാരി കൌതുകമുളവാക്കി. യാത്രയിലുടനീളം
മിക്കവാറും എല്ലാ വീടുകളിലേയും ടെറസ്സിൽ മുളകുണക്കാനിട്ടിരിക്കുന്നതു കാണാമായിരുന്നു.
എല്ലാ വീടുകളും ചുകന്ന പട്ടണിഞ്ഞപോലെ. നാട്ടിൻ
പുറത്തു നെല്ല് ഉണക്കാനിട്ടിരിക്കുന്ന പോലെ. കുങ്കുമപ്പൂവിനു
പലയിടത്തും പല വിലയായിരുന്നു. ഉറങ്ങുന്നതിനു മുൻപേ ബന്ധുമിത്രാദികൾക്കായി
കാശ്മീർ സാധനങ്ങളുടെ ഒരു വാങ്ങൽ യഞ്ജവും ഉണ്ടായി. മഞ്ഞിൽ പൊതിഞ്ഞ
രാത്രി മൂന്നാം ദിനത്തിലേക്കു മിഴിതുറന്നതു ശ്രീനഗറിൽ നിന്നും 84കി.മി അകലെയുള്ള സോനാ മാർഗ് ലക്ഷ്യമിട്ടായിരുന്നു. “ഗ്ലേസിയർ” അടുത്തറിയാൻ സാധ്യമാകുന്ന ഈ ടൂറിസ്റ്റ് സ്പോടിൽ
നിന്നും വെറും 28. കി.മി ദൂരമേയുള്ളൂ കാർഗിലിലേക്ക്.
നല്ല തണപ്പാണെങ്കിൽ വണ്ടിയിൽ നിന്നേ മഞ്ഞിലേക്ക് കാലെടുത്തു വെക്കാമത്രെ.
പക്ഷേ അന്ന് അതിനു മാത്രമുള്ള തണുപ്പുണ്ടായിരുന്നില്ല. ജീപ്പിലും കുതിരപ്പുറത്തും, കാൽനടയായും യാത്ര വേണ്ടിവന്നെങ്കിലും
പലർക്കും “ഗ്ലേസിയർ” കാണാനായി. മഞ്ഞുപുതച്ചുനിൽക്കുന്ന മാമലകളും, മഞ്ഞുങ്കുപ്പായമൂരുന്ന
മാമലകളും കാട്ടിത്തന്ന ദൃശ്യഭംഗി അവാച്യമായിരുന്നു. മുറ്റത്തു
മണൽ വിരിച്ചപോലെ മഞ്ഞു പരന്നു കിടക്കുമ്പോളും മരം കൊണ്ടു നിർമിതമായ വീടുകൾക്കകത്ത്
സുഖകരമായ ചൂടുണ്ടായിരുന്നു. ടൂറിസ്റ്റു കേന്ദ്രങ്ങളിലെ മിക്കവാറും
സ്ഥലവാസികൾ കുതിരക്കാരും കച്ചവടക്കാരുമാണ്. ടൂടിസ്റ്റുകാലം കഴിഞ്ഞാൽ
ഇവരെല്ലാം മഞ്ഞുകുറഞ്ഞിടങ്ങളിലേക്കു താമസം മാറ്റും. അവിടെയും
ഇവർക്കു സ്വന്തമായി വീടുകൾ ഉണ്ട്.
3 മണിയോടെ ‘ഗംഗാഗിർ” ൽ എത്തി. ഝലം നദിയുടെ ഒരു കൈവഴിയുടെ തീരത്തുള്ള തുറസ്സായ
പാർക്കിൽ വെച്ചായിരുന്നു ഉച്ചഭക്ഷണം. വിളമ്പുമ്പോൽ ആവിപറന്നിരുന്ന
ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴേക്കും ഫ്രീസറിൽ നിന്നു എടുത്ത പോലെയായി. അതായിരുന്നു അവിടത്തെ ഉച്ചസമയത്തെ കാലാവസ്ഥ. കാശ്മീരിൽ
എവിടെ തിരിഞ്ഞാലും പട്ടാളക്കാരെ കാണാനാകും, ഇതു അതിർത്തിക്കടുത്തുള്ള
സ്ഥലമായതിനാലാവണം പതിവിലതികം പട്ടാളക്കാരെ കണ്ടു. പാവം ഇവർ ദേശത്തിനുവേണ്ടി
ഈ കൊടും തണുപ്പിൽ 24 മണിക്കൂറും തോക്കേന്തി കാവൽ നിൽക്കുകയാണ്.
ഇതിൽ മലയളത്തുകാരുമുണ്ട് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ !
“ഇന്ത്യൻ ആർമിക്കു പ്രണാമം“
അവസാനഘട്ട വാങ്ങലുകളുടെ തിരക്കായിരുന്നു രാത്രിയാവും വരെ ആരെയും
വിട്ടുപോവരുതല്ലോ? സിസ്റ്റർ സ്പോൺസർ
ചെയ്ത സ്വാദേറിയ കാശ്മീരീ അത്താഴത്തിനുശേഷം, പ്രോവിഡൻസിന്റെ സ്ഥിരം
ശൈലിയിലുള്ള വിടചൊല്ലൽ മീറ്റിങ്ങും ഉണ്ടായി, എവിടെ പോയാലും പ്രോവിഡൻസ്
പ്രോവിഡൻസ് തന്നെ.
രാത്രിയുടെ ബാക്കിഭാഗം അടുക്കിപ്പെറുക്കലിനുള്ളതായിരുന്നു.വേണ്ടപ്പെട്ട ആർക്കും വാങ്ങാൻ മറന്നീട്ടില്ലല്ലോ എന്ന അവസാനവട്ട
നോട്ടം. രാവിലെ തന്നെ യോക് ദാളിൽ നിന്നിറങ്ങണമല്ലോ. പിറ്റേന്നുള്ള ലെയ്ക് യാത്രയും മടക്കവും മനസ്സിലിട്ട് ശ്രീനഗറിലെ അവസാനരാത്രി,
ഇനി എന്നു വരുമോ, എന്തോ? ആർക്കറിയാം ? മഞ്ഞണിഞ്ഞ മൂന്നുദിനങ്ങൾ സ്വപ്നം പോലെ
!
ഷിക്കാരയിൽ ദാൾ തടാകത്തിന്റെ ഭംഗി ആസ്വദിച്ചുള്ള രാജകീയമായ ഒരു യാത്രക്കു ശേഷം, നേരെ വിമാനത്താവളത്തിലേക്ക് അതായിരുന്നു നാലാം ദിനപ്പരിപാടികൾ
. അപ്പോഴാണ് ഇവിടുത്തെ പട്ടണത്തിലെ സുന്ദരികളേയും സുന്ദരന്മാരെയും അടുത്തു
കണ്ടത്, സ്വറ്റർ അണിഞ്ഞ പട്ടണവാസികൾ.
ഉച്ചയോടെ ഇൻഡിയോ എയർവെയ്സിൽ ശ്രീനഗറിനോടു വിട പറഞ്ഞു, മുംബയിലേക്ക്.
.വിമാനത്തവളത്തിൽ നിൽക്കുമ്പോൾ ഒരു പഴയ സിനിമാഗാനം, നിലക്കാത്ത ചലനങ്ങൾ എന്ന സിനിമയിലെ ജയചന്ദ്രൻ പാടിയ “ശ്രീനഗരത്തിലെ ചിത്രവനത്തിലെ….” മനസ്സിൽ അലയടിച്ചു.
മുംബയിൽ നിന്നും സന്ധ്യോടെ ബാംഗ്ലൂരിലേക്കുള്ള വിമാനയാത്രയിൽ താഴെ കണ്ട നഗരകാഴ്ച
മറക്കാനാവുന്നതല്ല. ഏതു ദീപാവലി കാഴ്ചയേയും
വെല്ലുന്ന ദീപകാഴ്ച. ബംഗ്ലൂരിൽ നിന്നു രാത്രി പ്രോവിടൻസിന്റെ
മണ്ണിലേക്ക്, സഫലമീയാത്ര.
No comments:
Post a Comment